Sunday, June 19, 2022

പ്രണയം നരപ്പിച്ച സൂഫിയുടെ ഹൃദയം | സൂഫീ കവിതകൾ | Sufi Poem in Malayalam | Alif Ahad

ഇതൊരു പ്രണയമാണ്

ശേഷിപ്പുകളെല്ലാം മാഞ്ഞു പോയ പ്രണയം

റോസ് പൂവിന്റെ തണ്ടുകൾ ഈ കൈകളിൽ കണ്ടെന്ന് വരില്ല

പ്രേമലേഖനമെഴുതിയ കടലാസു കഷ്ണങ്ങളുമില്ല

ഇടവഴികളിൽ കാത്തിരിക്കുന്നതും കാണില്ല

മഷിത്തണ്ടുണങ്ങി

റോസാ പൂവിൻ ഇതളുകൾ ചാരമായി

പ്രണയ പുസ്തകം പുഴുക്കൾ തിന്നു

അടയാളങ്ങളില്ല

പുറംമോഡികളില്ല

കോപ്രായങ്ങളില്ല

ഞാനൊരു പ്രണയിയാണെന്ന വരുത്തിത്തീർക്കലുകളുമില്ല

ഇനിയിവിടെ ബാക്കിയുള്ളത്
ഒരു ഹൃദയം മാത്രമാണ്

പ്രണയം നരപ്പിച്ച ഒരു ഹൃദയം

ഗസലുകൾ ഇനി വേണമെന്നില്ല

വീണയുടെ തന്ത്രികൾ മീട്ടേണ്ടുമില്ല

പുറത്ത് മഴ ചാറാറില്ല

പൂക്കൾ വിരിയാറുണ്ടോ എന്ന് നോക്കാറില്ല

ഗിരിശൃംഗങ്ങളും കടൽ തീരങ്ങളും തിരഞ്ഞ് പോവാറില്ല

ഇനിയതിന്റെയാവശ്യമില്ല

പ്രണയം നരപ്പിച്ച ഹൃദയത്തിനീ ഉപാധികൾ വേണ്ട

നോർമലല്ല
ഭ്രാന്താണ്
എങ്കിലും നേർമ്മയായ മനസ്സാണ്

ഈ ഭ്രാന്തിന്റെ ലോകത്ത് കുത്തുവാക്കുകളില്ല

കൊലവിളികൾ കേൾക്കാനാവില്ല

കൊലമരത്തിൽ ചോര വാർന്നപ്പോഴും പ്രണയി ഹല്ലാജ് വിളിച്ചു പറഞ്ഞിരുന്നു

എന്നെ കൊല്ലാനാവില്ല
അനൽ ഹഖ്

ഇവിടെ ലക്ഷ്യം വേറെയാണ്

ഒരു ലക്ഷത്തിലൊരുത്തന്റെ ലക്ഷ്യം 

അത് അങ്ങാടിയിൽ ഭ്രാന്താണ്

ചിരിക്കേണ്ടിടത്ത് കരയുന്നു

കരയേണ്ട നേരത്ത് ചിരിക്കുന്നു

വർണ്ണവെറിയില്ല,
വെളുത്തവന് കൂടുതൽ സ്ഥാനമില്ല

ജാതീയതയില്ല,
ഭരിക്കാനിവിടെ കുബേരവർഗ്ഗമില്ല

മതാന്ധതയുമില്ല,
മതരാജാക്കന്മാരുടെ മദം പൊട്ടാറില്ല

തെരുവിലെ പട്ടിയും വീട്ടിലെ പൂച്ചയും കോഴിയുമെല്ലാം കുടുംബാംഗം 

ഖൽഖു ഇയാലുല്ലാഹ്
ഇതാ നരച്ച ഹൃദയത്തിന്റെ മന്ത്രം

ദിവ്യപ്രേമത്തിന്റെ
അന്ധവിശ്വാസിയാണ്

എന്നാൽ അക്രമകാരിയല്ല

റൂമിയും ജാമിയും ഇബ്നു അറബിയും 
ഖുസ്റുവും വരച്ച വരയിലും

ഖാജായും ജീലാനിയും 
പൊഴിച്ച പുഴയിലും

അടിപതറാതെയുലയാതെ
നിലയുറപ്പിക്കാനീ 
നരച്ച ഹൃദയം വേണം

പ്രണയിക്കാൻ ഉപാധികൾ വേണ്ടാത്ത ഒരു നരച്ച ഹൃദയം

~ Alif Ahad

Thursday, June 16, 2022

സൂഫികളുടെ മൊഴിമുത്തുകൾ (541-550) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | സഅദീ ശീറാസി | ഇമാം അലി (റ) | മുത്ത് നബി

(541)

മൗനിയായി
പ്രണയിക്കാനാണ്
എനിക്കിഷ്ടം.
കാരണം
മൗനത്തിൽ
നിരാകരണങ്ങളില്ല.

_റൂമി
_________________________

(542)

ഒരു
മന്ദമാരുതനായി
നിന്നെ
ചുംബിക്കുവാനാണ്
എനിക്കിഷ്ടം.
കാരണം
മന്ദമാരുതൻ
എന്റെ
ചുണ്ടിനേക്കാൾ
മൃതുലമാണ്.

_ റൂമി
_________________________


(543)

പ്രണയികൾക്ക്
സ്വയം
തിരഞ്ഞെടുപ്പോ
ഇച്ഛാശക്തിയോ
ഇല്ല.

_റൂമി💛
_________________________

(544)

ലോകം
മുഴുവനും
നിന്നോട്
ബന്ധപ്പെട്ടു
കിടക്കുന്നു
എങ്കിലും,
എനിക്ക്
എന്റെ
ഹൃദയത്തിൽ
നിന്റെ
സാനിധ്യം
അനുഭവിക്കാനാകുന്നു.

_ റൂമി🧡
_________________________

(545)

പ്രപഞ്ചനാഥനെ
സ്മരിക്കാതെ
കഴിഞ്ഞ് 
പോയ
നിമിഷങ്ങളെ
ഓർത്ത്
മാത്രമേ
സ്വർഗ്ഗപ്രവേശം
ചെയ്തവർ
നാളെ
ഖേദിക്കുകയൊള്ളൂ.

_മുത്ത് നബി💘
_________________________


(546)

നിന്റെ
മിഅ്റാജ്
ഏതാണ്?
അർശും
കുർസും
ഏതാണ്?
ഹജ്ജും
നമാസും
ഏതാണ്?
ഖിബ് ലയും
കഅബയും
ഖുർആനും
ഏതാണ്? 
എല്ലാത്തിനും
ഒരു
ഉത്തരമേ
ഒള്ളൂ?
നാഥാ

_ ഗുരു💝
_________________________

(547)

ജീവനില്ലാത്ത
ആത്മാവുമായി
ഭൂമിക്ക്
മുകളിൽ
ജീവിക്കുന്നവനേക്കാൾ
ഉത്തമൻ
ജീവനുള്ള
ആത്മാവുമായി
ഭൂമിക്ക്
താഴെ
ഉറങ്ങുന്നവനാണ്.

_സഅദി ശീറാസി💗

_________________________


(548)

പേരും
പെരുമയും
മറന്നിട്ട്
പ്രണയത്തിന്
കീഴടങ്ങൂ..

_ റൂമി
_________________________

(549)

ബന്ധനം
----------------

ആര്
ദുനിയാവുമായി
ഹൃദയ 
ബന്ധം
സ്ഥാപിച്ചുവോ
അവൻ
ഒരുപാട്
സഹിക്കേണ്ടി
വരും

_ അബൂ സഈദ് അബുൽ ഖൈർ(റ)💜
_________________________

(550)

ലോകത്തുള്ള
മുഴുവൻ
ജീവജാലങ്ങൾക്കും
നാഥൻ
ഇവിടെ
ഭക്ഷണം
ഒരുക്കിയിട്ടുണ്ട്.
മനുഷ്യൻ
പുഴുക്കളുടെ
ഭക്ഷണമാണ്.

_ ഇമാം അലി(റ)🖤
_________________________

Wednesday, June 15, 2022

ശരീരത്തിലെ ഏറ്റവും നല്ല അവയവം നാവ് | ഏറ്റവും ചീത്ത അവയവവും നാവ് | Sufi Motivational Story in Malayalam | Luqman Al Hakeem | Alif Ahad

ഗുരു ലുഖ്മാനുൽ ഹക്കീം അടിമയായിരിക്കെ തന്റെ യജമാനൻ ഒരാടിനെ അറുക്കുവാൻ വേണ്ടി നൽകി.
ശേഷം കൽപ്പിച്ചു: ഈ ആടിന്റെ ഏറ്റവും നല്ല ഭാഗം വേവിച്ച് കൊണ്ട് വരുക.
അപ്പോൾ ലുഖ്മാനുൽ ഹകീം (റ) ആടിനെ അറുത്ത ശേഷം അതിന്റെ നാവെടുത്ത് വേവിച്ച് യജമാനന് നൽകി.
പോഷക സമൃദ്ധമായ മറ്റു പല ഭാഗങ്ങളുമുണ്ടായിട്ടും എല്ലാവരും വെറുക്കുന്ന നാവ് വേവിച്ചത് കണ്ട യജമാനൻ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ചീത്ത വിളിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞ ശേഷം യജമാനൻ അദ്ദേഹത്തെ വിളിച്ച് മറ്റൊരാടിനെ നൽകി.
അന്ന് അയാൾ പറഞ്ഞത് എനിക്ക് ഈ ആടിന്റെ ഏറ്റവും വൃത്തികെട്ട ഭാഗമാണ് വേണ്ടത്.
കൊണ്ടുവരൂ...

അന്നും ലുഖ്മാൻ (റ) ആടിനെ അറുത്ത് അതിന്റെ നാവ് തന്നെയാണ് കൊണ്ടുവന്നത്.

കൗതുകത്തോടെ യജമാനൻ ചോദിച്ചു.
അന്നൊരിക്കൽ ഞാൻ ഏറ്റവും നല്ല അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
ഇന്ന് ഞാൻ ഏറ്റവും ചീത്ത അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
എന്താണ് കാരണം!?

ഗുരു ലുഖ്മാൻ പറഞ്ഞു:
നല്ലതെങ്കിൽ ഏറ്റവും നല്ല അവയവം നാവാണ്.
ചീത്തയായാലോ,
ആ നാവിനേക്കാൾ വൃത്തികെട്ട മറ്റൊരവയവമില്ല.
അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാൻ കാരണം.

ജീവിതത്തിൽ നാം ദുഃഖിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിൽ വലിയൊരു പങ്കും നമ്മുടെ നാവിനായിരിക്കും.
അതുകൊണ്ടാണ് ഖലീഫ ഉമർ (റ) പറഞ്ഞത്:
ഞാൻ 
സംസാരിച്ചതിന്റെ 
പേരിൽ 
പലപ്പോഴും എനിക്ക്
ഖേദിക്കേണ്ടി
വന്നിട്ടുണ്ട്.
എന്നാൽ
മിണ്ടാതിരുന്നതിന്റെ
പേരിൽ
എനിക്കൊരിക്കലും
ഖേദിക്കേണ്ടി 
വന്നിട്ടില്ല. 

ബുദ്ധിമാൻ ചിന്തിച്ചതിന് ശേഷം സംസാരിക്കുന്നു.
എന്നാൽ ബുദ്ധിശൂന്യൻ സംസാരിച്ചതിന് ശേഷമേ ചിന്തിക്കുകയൊള്ളു എന്ന മഹദ് വചനം എത്ര അർത്ഥവത്താണ്.

വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ഉണങ്ങാൻ ഒരുപാട് നാളെടുക്കും എന്ന് നാം പറയാറുണ്ട്.
ഈ വാക്യം കേൾക്കുമ്പോൾ നാം നമ്മുടെ വാക്കു കൊണ്ട് മറ്റുള്ളവർക്ക് മുറിവായാൽ അതു മാറാൻ കുറേകാലമെടുക്കും എന്നാണ് നാം എപ്പോഴും മനസ്സിലാക്കാറുള്ളത്.
അത് ശരിയാണ്.
മുറിവാകുന്നത് മറ്റുള്ളവർക്കല്ലേ എന്ന് ചിന്തിക്കുമ്പോൾ ഒരാശ്വാസവും ഉള്ളിന്റെ ഉള്ളിൽ ചിലപ്പോൾ തോന്നിയേക്കാം.

എന്നാൽ നമ്മുടെ നാവു കാരണം ഒരാളുടെ മനസ്സിൽ മുറിവായാൽ 
അതിനേക്കാൾ ആഴമുള്ള ഒരു മുറിവ് നമ്മുടെ ഹൃദയത്തിൽ സംഭവിക്കുന്നു.
ആ മുറിവ് നാം തിരിച്ചറിഞ്ഞെന്ന് വരില്ല.

നമ്മുടെ ഹൃദയത്തിലെ ആ മുറിവുകൾ സുഖപ്പെടാതെ ഹൃദയനാഥന്റെ ഇശ്ഖിന്റെ മുറ്റത്ത് ഒരിക്കലും ഒരുമിച്ച് കൂടാൻ സാധിക്കില്ല.
ആ മുറിവുകൾ നമ്മെ എപ്പോഴും വേട്ടയാടിക്കൊണ്ടേയിരിക്കും.

സംസാരം മൗനത്തേക്കാൾ ശ്രേഷ്ഠമാകുന്നത് എപ്പോഴാണോ
അപ്പോൾ മാത്രം സംസാരിക്കാം.

"ഒന്നുകിൽ നല്ലത് സംസാരിക്കുക,
അല്ലെങ്കിൽ നീ മിണ്ടാതിരിക്കുക" എന്ന
മുത്ത് നബിയുടെ വാക്ക് ജീവിതത്തിൽ പകർത്താം.
നാവിന്റെ വിപത്തുകളെ ഭയന്ന് കല്ല് കടിച്ച് പിടിച്ച് നടന്ന സിദ്ധീഖുൽ അക്ബറെന്ന മഹാ പുരുഷന്റെ വഴിയെ പിന്തുടരാം.

നാവിലെ മൗനം ഹൃദയത്തിലേക്കും വ്യാപിക്കട്ടെ.
അങ്ങനെ പ്രക്ഷുബ്ധമായ ഹൃദയം ശാന്തിയുടെ ഇടമായി പരിണമിക്കട്ടെ.

അപ്പോൾ ആ ഹൃദയം ഖൽബുൻ സലീം എന്ന ഉന്നതമായ അവസ്ഥയിൽ വിരാചിക്കും.

Sunday, June 12, 2022

സൂഫികളുടെ മൊഴിമുത്തുകൾ (531-540) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | ഗാലിബ് | ഇമാം ഗസ്സാലി | ശൈഖ് രിഫാഈ (റ)


(531)

താങ്ങാവുന്നതിനും
അപ്പുറം
നിന്റെ
നഫ്സ്
സഹിക്കുന്നുവെങ്കിൽ
അതാണ്
പൗരുഷം.
എന്നാൽ,
സഹിക്കുന്നതെല്ലാം
ഹൃദയനാഥന്
വേണ്ടിയെങ്കിൽ
അതാണ്
പൗരുഷത്തിന്റെ
പൂർണ്ണത.

_ ശൈഖ് രിഫാഈ(റ)❤️
_________________________

(532)

ദുനിയാവിൽ
ഒരു
സ്വർഗ്ഗമുണ്ട്.
സ്വർഗ്ഗത്തിൽ
ഒരാൾ
പ്രവേശിച്ചിട്ടില്ലെങ്കിൽ
ശാശ്വതമായ
യഥാർത്ഥ
സ്വർഗ്ഗത്തിൽ
അവന്
പ്രവേശിക്കാനാവില്ല.
ശിഷ്യർ
ചോദിച്ചു:
ഓ ഇമാം,
ഏതാണ്
ദുനിയാവിലെ
ആ സ്വർഗ്ഗം?

പ്രപഞ്ച 
നാഥനോടുള്ള
പ്രണയവും
ആ പ്രണയ
സ്മരണകളും.

_ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ
_________________________


(533)

ദൃശ്യപ്രപഞ്ചത്തിലെ
ഏത്
വസ്തുവിലും
നീ
നന്മകൾ
കാണുന്നുവെങ്കിൽ
അത്
നിന്റെയുള്ളിൽ
നന്മയുണ്ടായത് 
കൊണ്ടാണ്.
ന്യൂനതകളും
അതുപോലെ
തന്നെ.
നീ
ന്യൂനതയുള്ളവനെങ്കിൽ
നിന്റെ
റബ്ബിനെയും
നീ
ന്യൂനതയുള്ളവനായി
കാണും.
നീ
പരിശുദ്ധനെങ്കിൽ
നിന്റെ
റബ്ബിന്റെ
പരിശുദ്ധിയും
നിനക്ക്
കാണാം.
മൗലാനാ
റൂമി💖
പറയുന്നു:
എന്നിൽ
നീ
കാണുന്ന
ഭംഗിയുണ്ടല്ലോ
അത്
നിന്റെ
പ്രതിബിംബമാണ്.
_________________________

(534)

കാണാൻ
രണ്ട്
കണ്ണുകളുണ്ട്.
എന്നിരുന്നാലും
രണ്ട്
കണ്ണുകളും
കാണുന്നത്
ഒരേ
ഒരു
സത്യം
മാത്രം.

_ഗാലിബ്
_________________________

(535)

നിന്റെ
കണ്ണുകൾ
പരിശുദ്ധമാക്കൂ..
അങ്ങനെ
പരിശുദ്ധമായ
ലോകത്തെ
ദർശിക്കൂ..
എന്നാൽ,
നിന്റെ
ജീവിതത്തിൽ
ദീപ്തമായ
രൂപങ്ങൾ
മാത്രം
നിറയും.

_റൂമി
_________________________

(536)

ഏകാന്തതയിൽ
നിന്നെ
പ്രണയിക്കാനാണ്
എനിക്കിഷ്ടം.
കാരണം
ഞാൻ
ഏകാന്തനാവുമ്പോൾ
നിന്നെ
സ്വന്തമാക്കാൻ
ഞാനല്ലാതെ
മറ്റാരുമില്ലല്ലോ...

_റൂമി(റ)
_________________________

(537)

ഒരു
വെളുത്ത
പുഷ്പം
മൗനമായി
വിരിയുന്നു.
പുഷ്പമാവട്ടേ
നിന്റെ
നാവ്.

_ റൂമി
_________________________


(538)

നീ
ആഗ്രഹിക്കുന്നത്
ലഭിച്ചാൽ
അത്
ദൈവം
നിശ്ചയിച്ചത് 
കൊണ്ടാണ്.
നീ
ആഗ്രഹിക്കുന്നത്
ലഭിച്ചില്ലെങ്കിൽ
അത്
ദൈവം
നിന്നെ
സംരക്ഷിച്ചത്
കൊണ്ടാണ്.

_സൂഫി
_________________________

(539)

ദുസ്വഭാവമുള്ള
വ്യക്തി
സ്വന്തം
ആത്മാവിനെ
മുറിവേൽപ്പിച്ച്
കൊണ്ടേയിരിക്കുന്നു.

_ഗസ്സാലി(റ)
_________________________

(540)

പ്രത്യക്ഷ
കാരണങ്ങളൊന്നും
ഇല്ലാതെ
സന്തോഷമനുഭവിക്കുന്ന
ബുദ്ധിയുള്ള
ഭ്രാന്തന്മാരാണ്
ദിവ്യോന്മാദികൾ.
_________________________

Saturday, May 28, 2022

സൂഫികളുടെ മൊഴിമുത്തുകൾ (521-530) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | നിസാമുദ്ധീൻ ഔലിയ | ദുന്നൂനുൽ മിസ്രി | ശൈഖ് രിഫാഈ (റ)


(521)
വാതിലിനു
ചാരെ
താഴ്മയോടെ
അദബോടെ
നിൽക്കുന്നവന്
നാഥൻ
നൽകാതിരിക്കില്ല.
അവൻ
നൽകുന്ന
സമ്മാനം
ആത്മജ്ഞാനവും
തിരുദർശനവുമത്രെ.

_ ദുന്നൂനുൽ മിസ്രി(റ)
_________________________

(522)
നാഥൻ
ഒരാൾക്ക്
അവന്റെ
സമ്മാനമായി
ആത്മജ്ഞാനം
നൽകി
എന്നതിന്റെ
അടയാളം,
അവൻ
ഒരു
നിമിഷം
പോലും
നാഥനെ
മറക്കില്ല
എന്നതാണ്.

_ സൂഫി
_________________________


(523)
ആത്മജ്ഞാനത്തിന്
ശേഷം
നാഥൻ
അവന്
വരദാനമായി
നൽകുന്നത്
മുശാഹദ: യാണ്.
പിന്നെ
ഉലകിൽ
അവൻ
നാഥനെയല്ലാതെ
മറ്റൊന്നും 
കാണില്ല.

_ സൂഫിയ്യ
_________________________

(524)
ഓരോ
ശ്വാസവും 
പരിശുദ്ധനായ
നാഥനിൽ
നിന്നുള്ള
മാരുതനാണ്

അടിമയുടെ
ഉള്ളിലെരിയുന്ന
തീജ്വാലക്ക്
മേൽ
അധികാരമേൽപ്പിക്കപ്പെട്ട
മാരുതൻ.
_________________________


(525)
ഏറ്റവും
നിസ്സാരനായും
നിർഗ്ഗതിയോടെയും
ഒരു
അടിമ
അൻഫാസിലായാൽ
അവന്റെയും
നാഥന്റെ
അർശിന്റെയും
ഇടയിലുള്ള
മുഴുവൻ
മറകളെയും
അത്
കരിച്ച്
കളയും.

_ സൂഫി
_________________________

(526)
ഇന്നലെ
രാത്രി
എന്റെ
ഗുരു
എന്നെ
ദാരിദ്ര്യമെന്ന
ഒരു
പാഠം
പഠിപ്പിച്ചു.
ഇവിടെ
നിനക്കൊന്നുമില്ല,
നിനക്കൊന്നും
ആവശ്യവുമില്ലാ..

_ സൂഫി💙
_________________________


(527)
ഒരു
തുള്ളിയിൽ
നിന്നും
മനുഷ്യൻ
വരുന്നു.
ഒരൽപ്പം
മണ്ണിലേക്കവൻ
തിരിച്ച്
പോകുന്നു.
എപ്പോൾ
വരുന്നു
എന്നോ
എന്ന്
തിരിച്ച്
പോകുമെന്നോ
അവനറിയില്ല.
തുടക്കവും
ഒടുക്കവും
പോലും
അറിയാത്ത
അവൻ
ഭൂമിക്കുമേൽ
എല്ലാമറിയാം
എന്ന
ഭാവത്തിൽ
നടക്കുന്നു.

_ഗുരു
_________________________

(528)
നാഥാ..
ഞാൻ
നിന്നോട്
കൂടെയാണെങ്കിൽ
എന്റെ
എല്ലാം
ആരാധനയാണ്.

_സൂഫി
_________________________

(529)
ദിർഹമിന്റെ
അടിമ
സൃഷ്ടാവിന്റെ
അടിമയാവില്ല.
അവന്
സൃഷ്ടികളുടെ
യഥാർത്ഥ
കൂട്ടുകാരനാവാനും
കഴിയില്ല.

_ ശൈഖ് രിഫാഈ(റ)
_________________________

(530)
നിങ്ങൾക്ക്
സിംഹത്തിന്റെ
ഹൃദയമില്ലെങ്കിൽ
പിന്നെ,
നിങ്ങൾ
പ്രണയത്തിന്റെ
വഴിയിലൂടെ
നടക്കരുത്.

_നിസാമുദ്ധീൻ ഔലിയ(റ)
_________________________

Thursday, May 26, 2022

സൂഫികളുടെ മൊഴിമുത്തുകൾ (511-520) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത


(511)
ആത്മജ്ഞാനത്തിന്റെ
വഴിയിൽ
പ്രവേശിച്ചവൻ
ആത്മാനന്ദ
സ്വർഗ്ഗത്തിന്റെ
വഴിയിൽ
പ്രവേശിച്ചു.
മാലാഖമാർ
സദാസമയവും
അവർക്കുമേൽ
സംരക്ഷണത്തിന്റെ
ചിറകുകൾ
വിടർത്തി 
നിൽക്കുന്നു.

_ ഗുരു
_________________________

(512)
ശരീഅഃ,
നിന്റെത് 
നിന്റെതും,
എന്റെത്
എന്റേതുമാണ്.

ത്വരീഖഃ,
നിന്റെത് 
നിന്റെത്
തന്നെ.
മാത്രമല്ല,
എന്റെതും
നിന്റെത്
തന്നെ.

മഅരിഫഃ,
ഇവിടെ
എന്റെതോ
നിന്റെതോ
ആയി
ഒന്നുമില്ല.
എല്ലാം
അവന്റെതാണ്.
_________________________

(513)
നിന്നിൽ
പ്രത്യേകമായി
നിലനിൽക്കുന്ന
സദ്ഗുണമേതോ,
അതുകൊണ്ട്
ജീവിതം
എപ്പോഴും
പരീക്ഷിച്ചു 
കൊണ്ടിരിക്കും.

_ സൂഫി
_________________________

(514)
എല്ലാവരും
ഉറങ്ങുകയാണ്,
പ്രണയികൾ
ഒഴികെ.
അവർ
ഉണർന്നിരുന്ന്
അവരുടെ
ദൈവത്തോട്
കഥ 
പറഞ്ഞു 
കൊണ്ടിരിക്കുന്നു.

_ സൂഫി
_________________________

(515)
മെഴുകുതിരികൾ
ഒരുപാടുണ്ട്.
പക്ഷെ,
വെളിച്ചം 
ഒന്ന്
മാത്രം.

_ സൂഫി
_________________________


(516)

അവരുടെ
തൗഹീദ്.

അവനെ
മാത്രമേ
ഓർക്കൂ..
അവനെ
മാത്രമേ
അറിയൂ..
അവനെ
മാത്രമേ
കാണൂ..
അവനെ
മാത്രമേ
കേൾക്കൂ..
ഇത്
അവരുടെ
തൗഹീദ്,
അത്
അപരന്
ശിർക്ക്.

_ സൂഫി
_________________________

(517)
ദൈവീക
വിലയനത്തിലൂടെ
മാത്രമാണ്
സൂഫിക്ക്
തൗഹീദിന്റെ
പരിമളം
ആസ്വദിക്കാനാവുന്നത്.

_ സൂഫിയ
_________________________

(518)
മൂന്ന്
വിധം
യാത്രകളാണ്
ഉള്ളത്.
നാഥനിൽ
നിന്നുള്ള
യാത്ര,
നാഥനിലേക്കുള്ള
യാത്ര,
നാഥനിലായുള്ള
യാത്ര.

_ സൂഫി
_________________________

(519)
ഞാൻ
പ്രശംസകളെ
തേടി
അലയുന്നില്ല.
ഞാൻ
അധിക്ഷേപങ്ങളിൽ
നിന്നും
ഓടി
അകലുന്നുമില്ല.
അവ
രണ്ടും
എനിക്കൊരു
വിഷയമേ
അല്ല.

_ റൂമി(റ)
_________________________

(520)
നാഥനിലേക്കുള്ള
വാതിലിനരികെ
നിൽക്കുന്നവരാണ്
സൂഫി.
നാഥനിലേക്കുള്ള
വാതിൽ
തൃപ്തിയാണ്.
എല്ലാം
പൂർണ്ണ
തൃപ്തിയോടെ
സ്വീകരിക്കാനുള്ള
മനോഭാവം.

_ സൂഫിയ
_________________________

Wednesday, May 25, 2022

സൂഫികളുടെ മൊഴിമുത്തുകൾ (506-510) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത

(506)
ഞാൻ
ദൈവത്തെ
തിരഞ്ഞു.
പക്ഷെ
എന്നെയാണ്
കണ്ടെത്തിയത്.
പിന്നെ
ഞാൻ
എന്നെത്തന്നെ
തിരഞ്ഞു.
അപ്പോൾ
ദൈവത്തെ
കണ്ടെത്തി.

_സൂഫി
_________________________

(507)
യുക്തിപരമായ
തെളിവുകൾ
കൊണ്ട്
ദൈവത്തെ
തിരയുന്നത്
വിളക്ക്
കത്തിച്ച്
സൂര്യനെ
തിരയുന്നത്
പോലെയാണ്.

_സൂഫി
_________________________

(508)
വാക്കുകൾ
ഹൃദയത്തിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
ഹൃദയത്തിലേക്ക്
പ്രവേശിക്കും.
എന്നാൽ,
വാക്കുകൾ
നാവിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
കാതുകൾക്ക-
പ്പുറത്തേക്ക്
പ്രവേശിക്കുകയില്ല.

_സൂഫി
_________________________

(509)
വസ്തു 
നിഷ്ഠമായ
രചന
സംഭവിക്കുന്നത്
ഹൃദയത്തിലാണ്.
നിന്റെ
ഹൃദയം
ഉണരട്ടെ!
കാരണം
ഹൃദയം
പൂർണ്ണമായി
ഉണർന്നാൽ,
അതിന്
മറ്റൊരു
കൂട്ടുകാരനെ
ആവശ്യമാവില്ല.

_ സൂഫിയ
_________________________

(510)
ഊദിന്റെ
കഷ്ണം
പോലെയാണ്
ശരീരം.
അതിൽ
നിന്നും
പരക്കുന്ന
സുഗന്ദം
പോലെയാണ്
നഫ്സ്.
നഫ്സ്
ശരീരത്തേക്കാൾ
വലുതാണ്.
ചിലരുടേത്
മലകളോളം,
ചിലരുടേത്
ആകാശ 
ഭൂമിയോളം,
മറ്റു
ചിലരുടേത്
അതിനേക്കാളും.

_സൂഫി
_________________________

Wednesday, May 11, 2022

ഇമാം റാസിയും കിഴവിയും | Sufi Motivational Story in Malayalam | Imam Razi | Alif Ahad

ഫഖ്റുദ്ദീൻ അർ-റാസി എന്ന വിശ്വപ്രസിദ്ധ പണ്ഡിതരെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും.
ഇസ്ലാമിക ജ്ഞാനലോകത്തെ അത്ഭുത പ്രതിഭയായിരുന്നു അദ്ധേഹം.
ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് അഥവാ പരിഷ്കർത്താവ് എന്നറിയപ്പെട്ട മഹാൻ കൈ വെക്കാത്ത വൈജ്ഞാനിക ശാഖകൾ ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു.

തഫ്സീറുൽ കബീർ എന്ന അദ്ധേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം ബൃഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്.
തത്വശാസ്ത്രത്തിലും ആത്മീയതയിലും അറബി ഭാഷാ സാഹിത്യത്തിലും ഭൂമിശാസ്ത്രം ഗോളശാസ്ത്രം പ്രകൃതി ശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം 
ഇവയെല്ലാം തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായാണ് നിർവ്വഹിച്ചത്.
പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ കുറിച്ചും നാഥന്റെ വിശേഷണങ്ങളെ കുറിച്ചും അദ്ദേഹം കൂടുതൽ ചിന്തിക്കുകയും
തന്റെ കാലഘട്ടത്തിലെ നിരീശ്വര - യുക്തിവാദികളെ തന്റെ ധിഷണാവൈഭവം കൊണ്ട് മുട്ട് മുത്തിക്കുകയും ചെയ്തു.

പ്രപഞ്ചനാഥന്റെ അനിവാര്യവും അനിഷേധ്യവുമായ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന ആയിരക്കണക്കിന് തെളിവുകൾ സമർത്ഥിക്കുന്ന അദ്ധേഹത്തിന്റെ വിശ്വപ്രസിദ്ധമായ മറ്റൊരു ഗ്രന്ഥമാണ് അൽ-മത്വാലിബുൽ ആലിയ.

ആ മഹാനുഭാവനുമായി ബന്ധപ്പെട്ട ഒരു കഥയാണ് നാം ഇന്ന് പറയുന്നത്.

ഒരിക്കൽ ഇമാം റാസി ഒരു റോഡിലൂടെ നടന്ന് പോവുകയായിരുന്നു.
അപ്പോൾ റോഡരികിൽ നിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീ ഇമാം റാസി തങ്ങളെ കാണാനിടയായി.
ഇമാമിന്റെ പിന്നിൽ അകമ്പടി സേവിച്ചുകൊണ്ട് ഒരുപാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു.
വളരെ അച്ചടക്കത്തോടെയും ആദരവോടെയും നിശബ്ദരായാണ് അവർ നടക്കുന്നത്.
കാരണം വിശ്വോത്തര പണ്ഡിതനായ തങ്ങളുടെ ഇമാമിന്റെ ഓരോ വാക്കുകളും അവർക്ക് അമൂല്യ നിധി പോലെയായിരുന്നു.
അദ്ദേഹം എന്ത് പറഞ്ഞാലും അവർ തങ്ങളുടെ പുസ്തകങ്ങളിൽ അവ എഴുതി വച്ചു.
ഇമാം റാസിയുടെ ശിഷ്യരാണ് എന്ന് പറയാൻ അവർക്കെല്ലാം വലിയ അഭിമാനമായിരുന്നു.
കാരണം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ബൗദ്ധിക സംവാദങ്ങിളിൽ അദ്ധേഹത്തെ പരാജയപ്പെടുത്താൻ ഒരു യുക്തിവാദികൾക്കോ ചിന്തകർക്കോ കഴിഞ്ഞിരുന്നില്ല.

വഴിയിലുളള ആളുകളെല്ലാം വളരെ ഭവ്യതയോടെയാണ്
ഇമാമിനെ വരവേൽക്കാറുള്ളത്.

ഈ മഹാനായ പണ്ഡിതരും ശിഷ്യരും ആരെന്ന് അറിയാത്ത ഗ്രാമീണയായ ആ വൃദ്ധ മാതാവ് വളരെ കൗതുകത്തോടെ കൂട്ടത്തിലുള്ള ഒരു ശിഷ്യനെ വിളിച്ചു കൊണ്ട് ചോദിച്ചു:
എന്റെ മോനേ..
ഇദ്ദേഹം ആരാണ്?

ഇത് കേട്ട ശിഷ്യൻ കോപാകുലനായി.
ദേഷ്യത്തോടെ പറഞ്ഞു:
കഷ്ടം,
ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയില്ലേ..
പ്രപഞ്ചനാഥൻ ഉണ്ട് എന്നതിന്റെ ആയിരമായിരം തെളിവുകൾ വ്യക്തമായറിയുന്ന മഹാജ്ഞാനിയായ ഇമാം റാസിയാണ് ഇദ്ദേഹം.

അപ്പോൾ ആ വൃദ്ധമാതാവ് മറുപടിയായി പറഞ്ഞ
അവരുടെ വാക്കുകൾ വളരെ അത്ഭുതപ്പെടുത്തുന്നതും പിൽക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചതുമായ വാക്കുകളായിരുന്നു.
മഹതി പറഞ്ഞു:
എന്റെ പൊന്നു മോനെ, 
പ്രപഞ്ചനാഥനായ ദൈവം ഉണ്ടോ ഇല്ലയോ എന്ന ആയിരമായിരം സംശയങ്ങൾ അദ്ദേഹത്തിൽ ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന് ആയിരം തെളിവുകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല.

മോനെ, നിനക്ക് പ്രപഞ്ചനാഥനിൽ സംശയമുണ്ടോ?

ശിഷ്യൻ പറഞ്ഞു: ഇല്ല.

ഈ വൃദ്ധമാതാവിന്റെ സംസാരം ഇമാം റാസി തങ്ങൾ കേട്ടപ്പോൾ അദ്ധേഹം നാഥനിലേക്ക് കൈയ്യുയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു..
നാഥാ... ആ കിഴവികളെ പോലെയുള്ളവരുടെ വിശ്വാസം ഞങ്ങൾക്കും നൽകണേ..

യഥാർത്ഥത്തിൽ സ്ഥലകാലങ്ങൾക്കതീതനായ നാഥനെ സ്ഥലകാലങ്ങൾക്കതീനമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കുക അസാധ്യമാണ്.
പദാർത്ഥ ലോകത്തു ചർച്ച ചെയ്യപ്പെടുന്ന തെളിവുകൾ നാഥനെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്.
കാരണം പദാർത്ഥങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ ഹൃദയനാഥൻ രൂപഭേതങ്ങളിൽ നിന്ന് പരിശുദ്ധനാണ്.

അതുകൊണ്ട് പദാർത്ഥങ്ങളിൽ ദൈവത്തിന് തെളിവുകൾ തിരഞ്ഞ് സമയം കളയുന്നതിന് പകരം 
സൃഷ്ടികളായ പദാർത്ഥങ്ങളിലൂടെ പദാർത്ഥനാഥനെ പ്രണയിക്കാൻ ശ്രമിക്കുക.
ചേതന അചേതന വസ്തുക്കളേതിലും അന്യായമായി കൈകടത്തലുകൾ നടത്താതിരിക്കുക.
അപ്പോൾ പ്രപഞ്ചനാഥൻ ആരാണെന്ന് ഹൃദയ ബോധ്യം വരും.
ആ ബോധ്യം വന്നു കഴിഞ്ഞാൽ അന്യരാക്കി അകറ്റി നിർത്താൽ ലോകത്ത് ഒന്നുമുണ്ടാവില്ല.
എല്ലാം തന്റെ കുടുംബമായി മാറും.


Thursday, May 5, 2022

സൂഫികളുടെ മൊഴിമുത്തുകൾ (501-505) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു

(501)
വിശുദ്ധമായ
ആത്മാവിനെ
ഒരാൾക്കും
പീഡിപ്പിക്കാൻ
കഴിയില്ല.

~സൂഫി
_________________________

(502)
നീ
മരിച്ചാൽ
എല്ലാം
മരിക്കും
➖➖➖➖➖➖

ജ്ഞാനിയുടെ
മരണം
സമസ്ത
സൃഷ്ടി
ജാലങ്ങളുടെയും
മരണമാണ്.

~ വിശ്വഗുരു💝
_________________________

(503)
തനിക്ക്
നഷ്ടപ്പെട്ടതോർത്ത്
മനസ്സ്
കരയുമ്പോൾ
താൻ
നേടിയതോർത്ത്
ആത്മാവ്
ചിരിക്കുകയായിരിക്കും.

~ സൂഫീ പഴഞ്ചൊല്ല്
_________________________

(504)
ജ്ഞാനി
പോരാടുന്നത്
തന്റെ
സ്വന്തം
നഫ്സിനോടാണ്.
എന്നാൽ,
വിഡ്ഢി
പോരാടുന്നത്
മറ്റുള്ളവരുടെ
നഫ്സിനോടാണ്.

~ സൂഫീ പഴഞ്ചൊല്ല്
_________________________

(505)
ആത്മാവിന്
അതിനോട്
യോജിച്ച
വിധത്തിലുള്ള
കണ്ണും
കാതും
നൽകപ്പെട്ടിരിക്കുന്നു.
എന്നാൽ,
മനസ്സിന്
അത്
മനസ്സിലാക്കാനാവില്ല..

~ സൂഫി
_________________________

Monday, May 2, 2022

തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ് | Sufi thoughts in Malayalam | Alif Ahad

ഈദ് എന്നാൽ 'ഇആദത്' അഥവാ മടക്കം.
മനുഷ്യന്റെ തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ്.

പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉൽകൃഷ്ടമായ ഘടനയിലാണ്.
പരിശുദ്ധമായ അവസ്ഥയിലാണ്.
നാഥന്റെ തിരുസന്നിധിയിലേക്ക് ചേർത്തു വെക്കാൻ മാത്രം പവിത്രതയോടെയാണ്.
മലകൂതെന്ന അത്ഭുത ലോകത്തെ അനുഭവിക്കുന്നവരായിട്ടാണ്.
മാലാഖമാരോട് കൂടെ സ്വർഗ്ഗരാജ്യത്ത് ഉല്ലസിക്കാൻ കഴിയുന്ന പ്രകൃതത്തോടെയാണ്.

എന്നാൽ മനുഷ്യൻ ഒരു കുഞ്ഞായി ഭൂമിയിൽ ജനിച്ച് വീണ നാൾ മുതൽ അവന്റെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.

പഞ്ചേന്ദ്രിയങ്ങളെന്ന മറകൾ ഓരോന്നും അവന്റെ തറവാടിനെ തൊട്ട് അവനെ മറച്ച് പിടിച്ചു.
എന്റെ മാതാവ്, പിതാവ്, കളിക്കോപ്പുകൾ, ഭക്ഷണം, വീട്, മുറ്റം, വാഹനം, സന്തോഷം, സങ്കടം, ആനന്ദം തുടങ്ങി അവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച കാര്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ആത്മമണ്ഡലത്തെ കുറിച്ച് അവൻ കൂടുതൽ കൂടുതൽ അകലെയായി.


നാഥൻ പറയുന്നു:
We have certainly created man in the best of stature.
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടിയാണ് സൃഷ്ടിച്ചത്.

Then We return him to the lowest of the low.
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

എന്നാൽ അവന്റെ തറവാട്ടിലേക്ക് തന്നെ അവൻ മടങ്ങേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങളാൽ മതിൽ പണിത ശരീരബോധമെന്ന ജയിലറക്കുള്ളിൽ ആത്മബോധമെന്ന തറവാട്ടിലേക്ക് മടങ്ങാൻ എളുപ്പമൊന്നുമല്ല.

അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ശരീരീത്തിന്റെ ആഗ്രഹങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്.

നാഥൻ പറയുന്നു:
O you who have believed, fear Allah and seek the means [of nearness] to Him and strive in His cause that you may succeed.

സത്യവിശ്വാസികളേ, നിങ്ങൾ നാഥനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,അവന്‍റെ മാര്‍ഗത്തില്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അത് വഴി വിജയം പ്രാപിക്കാം.

ലോകത്ത് വന്ന മുഴുവൻ പ്രവാചകരും പുണ്യപുരുഷന്മാരും ഈ മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് പ്രയത്നിച്ചയും സമൂഹത്തെ പ്രേരിപ്പിച്ചതും.
അവർ ആത്മജ്ഞാനത്തിന്റെ സമുദ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്തി.
ആ ദിവ്യജ്ഞാന പഴം ഭുജിക്കുവാനുള്ള മാർഗം വരച്ച് കാണിച്ചു കൊടുത്തു.
സ്നേഹവും സഹനവും സഹാനുഭൂതിയും അവർ മുഖമുദ്രയാക്കി.
നീതിയിൽ ഉറച്ച് നിന്നു.
അനീതിക്കെതിരെ പോരാടി.
വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു പകർന്നു.

ദേഹത്തിന്റെ ഇച്ഛകൾ 
പുറമേ കാണാൻ ഭംഗിയുള്ള കെട്ട മുട്ടകളെ പോലെയാണ്.
അത് ചിലപ്പോൾ മാനവികതയുടെ വേഷമണിയും. 
ചിലപ്പോൾ ആതുര സേവനത്തിന്റെയും നീതിയുടെയുമൊക്കെ വേഷമണിയും.
എന്നാൽ ഉള്ളിൽ കെട്ട് നാറുന്ന വിഷമായിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുക.
ഉദാഹരണങ്ങൾ അന്വേഷിച്ച് ഒരുപാട് സഞ്ചരിക്കേണ്ടി വരില്ല.

ആ ദേഹേച്ഛ സമൂഹത്തെ അധാർമ്മികതയിലേക്കും അനീതിയിലേക്കും മാത്രമേ നയിക്കൂ എന്ന് ആ പുണ്യ പുരുഷന്മാരാർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർ ആദ്യമായി  ചെയ്തതും ചെയ്യാൻ പ്രേരിപ്പിച്ചതും ഇച്ഛകളോട് പോരടിക്കാനായിരുന്നു.
എന്നിട്ട് ദൈവത്തിന്റെ ഇച്ഛയെ തങ്ങളിൽ സന്നിവേശിപ്പിച്ചു.

അങ്ങനെ അവരും അവരോട് കണ്ണി ചേർന്ന ശിഷ്യരും ഈ കാരാഗ്രഹത്തിൽ നിന്ന് മോചനം നേടി.
എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധരായി.

അവർ മടങ്ങി.
എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് മടങ്ങി.
ആ മടക്കമാണ് ഇആദത്.
അതാണ് ഈദ്.

ചിന്തകളിൽ മുത്തും പവിഴവും നിറച്ച നോമ്പിന് ശേഷം ബിശ്റിന്റെ വലിയപെരുന്നാൾ | Sufi thoughts in Malayalam | Alif Ahad

ചിന്തകളിൽ നല്ലത് മാത്രം അരിച്ചെടുത്ത് മുത്തും പവിഴവുമാക്കി മനസ്സെന്ന ഖജനാവിൽ സൂക്ഷിച്ചു വെച്ചിരുന്ന വിശുദ്ധമായ നാലാഴ്ചകൾ.
ആ ദിവസങ്ങളിൽ നേടിയെടുത്ത ആത്മീയമായ ഊർജ്ജം ഒരാണ്ട് കാലം യാത്രികനെ നേർവഴിക്ക് നടത്തും.
ശരീരത്തിന്റെ ഭാരം കുറഞ്ഞത് പോലെതന്നെ മനസ്സിന്റെ ഭാരങ്ങളും കുറഞ്ഞിട്ടുണ്ടായിരുന്നു.
മനസ്സിലെ ഏറ്റവും വലിയ ഭാരം അഹന്തയാണ്.
തന്റെ എല്ലാ കഴിവുകളും അവയുടെ യഥാർത്ഥ ഉടമസ്ഥന് മനസ്സാ സമർപ്പിക്കുകയായിരുന്നു ബിശ്ർ ചെയ്തത്.
അതുകൊണ്ട് തന്നെ ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന് വിശേഷിക്കപ്പെട്ട ലൈലതുൽ ഖദ്റിന്റെ അനുഭൂതികൾ അവന് മറക്കാൻ കഴിഞ്ഞില്ല.


ഒരിക്കലും അവസാനിക്കാത്ത ആത്മജ്ഞാനികളുടെ ലെെലതുൽ ഖദ്റിന് എന്ത് മധുരമായിരിക്കും.
ബിശ്ർ കൊതിച്ചു.

റമളാൻ മാസം ചുടുചുംബനങ്ങൾ നൽകിയാണ് വിട പറഞ്ഞത്.
കാരണം അവനാ റമളാനിനെ അത്രമേൽ ആദിത്യമര്യാദയോടെയായിരുന്നു വിരുന്നൂട്ടിയത്.
റമളാൻ അവന്റെ കൂടെ ഉണ്ടു, ഉറങ്ങി, ഉറന്നു.
അവൻ റമളാനെ പ്രണയിച്ചു.
റമളാൻ അവനെയും.

അത്കൊണ്ട് തന്നെ ഈ ചെറിയ പെരുന്നാൾ ബിശ്റിന് വലിയ പെരുന്നാളായിരുന്നു.

സന്തോഷത്തിന്റെ ദിവസത്തിൽ പുതിയ പുടവയണിഞ്ഞ് അത്തറു പൂശി നല്ല ഭക്ഷണം കഴിച്ച് എല്ലാ ആഘോഷങ്ങളിലും പങ്കു ചേരണമെന്ന് അവൻ തീരുമാനിച്ചു.

എന്നാൽ പെരുന്നാളിന്റെ ആന്തരാർത്ഥങ്ങൾ ബിശ്റിന്റെ സന്തോഷത്തിന് കടിഞ്ഞാണിട്ടു.
പ്രപഞ്ചനാഥന്റെ തിരുദർശനം ലഭിക്കുന്ന ദിവസമാണ് പെരുന്നാൾ.
നാഥന്റെ സ്നേഹ ദീപ്തിക്കു മുമ്പിൽ അവൻ അലിഞ്ഞില്ലാതാക്കുന്ന ദിവസം.

ആകാശ ഭൂമികളെ പരിപാലിക്കുന്ന നാഥനുള്ള പ്രണയ സമ്മാനമായി എന്റെ നമസ്കാരങ്ങളും മറ്റു ആരാധനകളും എന്റെ ജീവിതവും മരണവും ഞാൻ സമർപ്പിക്കുന്നു എന്ന് അഞ്ച് നേരവും അവൻ നാഥന് മുമ്പിൽ പറയാറുണ്ട്.

ആ പ്രണയത്തിന്റെ ഓർമ്മകൾ അവനെ കൂടുതൽ വിനയാന്വിതനാക്കാറുണ്ട്.
മണ്ണിലൂടെ നിശബ്ദമായി കാൽപാദങ്ങൾ ചലിപ്പിക്കാൻ അവനെയാ വിനയം പഠിപ്പിച്ചിട്ടുണ്ട്.

വിനയത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാ പുലരിയേയും വരവേൽക്കാൻ ഗുരുനാഥന്മാർ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

അതുകൊണ്ട് പെരുന്നാൾ ദിവസത്തെ കൂടുതൽ താഴ്മയോടെ വരവേൽക്കണം.
അഹങ്കാരത്തിന്റെ ഒരംശം പോലും ഹൃദയത്തിൽ സൂക്ഷിക്കാതെ ഭൂമിയിൽ ഏറ്റവും താഴ്ന്നവനാണ് താനെന്ന മനോഭാവത്തോടെ നിലനിൽക്കാൻ കഴിയണം.

ബിശ്ർ ചിന്തിച്ചു:
ലോകത്ത് എത്രയോ പേർ കഷ്ടത അനുഭവിക്കുന്നു.
പട്ടിണിയും രോഗവും യുദ്ധവും അടിച്ചമർത്തലും കാലാന്തരങ്ങളിൽ ചാക്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാലത്തെ ഇര വർഗ്ഗം മറ്റൊരു കാലത്തെ അധിപന്മാരാകുന്നു.
ഇന്ന് നീതിക്ക് വേണ്ടി വാദിച്ചവർ നാളെ അനീതിയുടെ വാക്താക്കളാകുന്നു.
എവിടെ പെരുന്നാൾ?
ലോകം മുഴുവൻ സന്തോഷവും സമാധാനവും നീതിയും അനുഭവിക്കുന്ന പെരുന്നാൾ എന്നാണ് അനുഭവിക്കാനാവുക.

കാരണം, ഞാൻ മാത്രം സന്തോഷിക്കുന്നതല്ലല്ലോ പെരുന്നാൾ.
ലോകത്തുള്ള സകല ജീവജാലങ്ങളും സന്തോഷമനുഭവിക്കുന്ന ദിവസമാണ് പെരുന്നാൾ.

അങ്ങനെ ഒരു പെരുന്നാൾ എന്നാണ്?

അനീതിയുടെയും അസഹിഷ്ണുതയുടെ തീജ്വാലകൾ അണഞ്ഞതിന് ശേഷം നീതിയുടെയും സമാധാനത്തിന്റെയും സൂര്യൻ ഉദിക്കുന്ന ഒരു ദിവസമുണ്ട്.

അന്ന് ലോകത്തുള്ള എല്ലാവരും സമന്മാരായിരിക്കും.
മുത്ത് നബി അരുളിയത് പോലെ
എല്ലാവരും മുപ്പത്തിമൂന്നിന്റെ നിറവിൽ.
അന്ന് ദുഃഖിക്കാൻ ഒരാൾക്കും ഒരു കാരണവും ലഭിക്കില്ല.
സങ്കടപ്പെടാൻ അവിടെ ഒരു വിഭാഗമില്ല.

കാണുന്നവർ പരസ്പരം പറയും. ശാന്തി, ശാന്തി.

ഭൂമിയിൽ അവഹേളിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇഷ്ടദാസരും അടിച്ചമർത്തപ്പെട്ട അനാഥരും അഗതികളും വിധവകളും 
ചേർത്തു പിടിക്കാൻ ശ്രമിച്ച എല്ലാ സുമനസ്സിന്റെ ഉടമകളും അന്ന് ശാന്തിയുടെ നിത്യ സംഗീതമനുഭവിക്കും.
മാലാഖമാർ അവർക്ക് പാദസേവ ചെയ്യും.

ലിഖാഇനു വേണ്ടി അവരുടെ ഹൃദയം തുടിക്കും.
സർവങ്ങളിലും ചൈതന്യം നിറച്ച പ്രപഞ്ചനാഥൻ അവർക്കു ദർശനം നൽകും.
അവർക്കന്ന് ഏറ്റവും വലിയ പെരുന്നാളായിരിക്കും.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...