Showing posts with label sufi story in malayalam. Show all posts
Showing posts with label sufi story in malayalam. Show all posts

Thursday, April 15, 2021

നിധി കൂടെയുണ്ട്, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം - Sufi Motivational Story in Malayalam

         
         ഒരിക്കൽ ഒരാൾ തൻറെ ജീവിത പ്രാരാബ്ദം കാരണം നാടുവിടാൻ തീരുമാനിച്ചു. സാധാരണ കൂലിപ്പണി ചെയ്തൊന്നും ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ല, വല്ല നിധിയും കിട്ടിയാലേ ജീവിതം തിരിച്ചുപിടിക്കാനാകൂ എന്നയാൾ വിശ്വസിച്ചു. 

    കെട്ട് പ്രായമെത്തിയ രണ്ട് പെൺമക്കളും ചെറിയ ഒരു മഴയിൽ പോലും ചോർന്നൊലിക്കുന്ന തൻറെ വീടും ചോരനീരാക്കിയുള്ള തന്റെ ദൈനംദിന ജോലിയും അയാൾക്ക് മടുത്തിരുന്നു. അതിനെല്ലാമുപരി, സ്വന്തം കുടുംബത്തിന്റെ കുത്തുവാക്കുകളും അയാളെ വല്ലാതെ തളർത്തി. 

       അങ്ങനെ, ഒരു പാട് ദിവസത്തെ മാനസിക തയ്യാറെടുപ്പിന് ശേഷം ആരോടും മിണ്ടാതെ ഒരു ദിവസം രാത്രി കുടുംബം ഉറങ്ങി കിടന്നപ്പോൾ അയാൾ വീടുവിട്ടിറങ്ങി. ആൽക്കമിസ്റ്റിലെ സാൻഡിയാഗോയെ പോലെ നിധി കിട്ടണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപാട് ദിവസം പലയിടങ്ങളിലായി അയാൾ അലഞ്ഞു നടന്നു. നിധിയെ കുറിച്ച് പലരോടും അന്വേഷിച്ചു. 

          സൂഫീ ഗുരുക്കന്മാരെയും സന്യാസിമാരെയുമൊക്കെ അയാൾ സമീപിച്ചു. നിധി എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ എന്നയാൾ അപേക്ഷിച്ചു. അവർ പറഞ്ഞു, നിധി നിൻറെ കൂടെ തന്നെയുണ്ട്. പക്ഷേ നീ തിരിച്ചറിയണമെന്ന് മാത്രം. അങ്ങനെ, പല രാത്രികളുമയാൾ ഉറങ്ങാതെ നടന്നു. ക്ഷീണം സഹിക്കാനാവാതെ വന്നപ്പോൾ ചില പകലുകളിൽ അയാൾ പല കടത്തിണ്ണകളിലും ഉറങ്ങി. വിശന്നപ്പോൾ പലരോടും കൈനീട്ടി. എങ്ങിനെയെങ്കിലും നിധി കൈവശപ്പെടുത്തണം.

          കുടുംബത്തെക്കുറിച്ചയാൾ ചിലനേരങ്ങളിൽ ഓർക്കും. അപ്പോൾ അയാൾ കരയും. ചിലപ്പോൾ പൊട്ടിച്ചിരിക്കും. ഭ്രാന്തനെപ്പോലെ. നിധി, നിധി എന്ന് മാത്രം അയാൾ ചിന്തിച്ച് നടന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം അയാൾ നിരാശനായി ഒരു കടൽക്കരയിലെത്തി. കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അല്പം മനസ്സമാധാനം ലഭിക്കും എന്നയാൾക്ക് തോന്നി. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ആളുകൾ ഒഴിഞ്ഞുകിടക്കുന്ന ആ കടൽതീരത്ത് മണലിൽ അയാളിരുന്നു. 

          തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് സങ്കടപ്പെട്ടു. തൻറെ യാത്രയ്ക്ക് ഒരു അറ്റമുണ്ടാവില്ലേ എന്നയാൾ പരിതപിച്ചു. അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കെ അയാളുടെ കൈ എന്തോ ഒരു വസ്തുവിൽ തട്ടി. അരണ്ട വെളിച്ചത്തിൽ അയാൾ അതൊന്നു പൊക്കി നോക്കിയപ്പോൾ അതൊരു സഞ്ചിയായിരുന്നു. സഞ്ചിയിൽ നിറയെ ചിരൽകല്ലുകളാണ്. കുട്ടികൾ നിറച്ച തായിരിക്കും എന്നയാൾ ചിന്തിച്ചു. അങ്ങനെ തന്റെ മനസ്സിൽ ഓരോ വിചാരങ്ങൾ മിന്നിമറഞ്ഞു. അതിനിടെ അശ്രദ്ധയോടെ സാധാരണ പലരും ചെയ്യുന്നതുപോലെ ഇയാൾ സഞ്ചിയിലുള്ള ഓരോ കല്ലുകളും കടലിലേക്കെറിയാൻ തുടങ്ങി. കൂടുതൽ സങ്കടകരമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ മൂന്നും നാലും കല്ലുകൾ കൂട്ടത്തോടെ അയാളെറിഞ്ഞു.

        അവസാനം പ്രഭാതം പൊട്ടിവിടർന്നു. സൂര്യൻ മെല്ലെ മെല്ലെ തലപൊക്കി. സൂര്യപ്രകാശം അവിടമാകെ പരക്കാൻ തുടങ്ങി. അപ്പോൾ അയാളുടെ കയ്യിൽ ഒരു കല്ലു മാത്രം ബാക്കിയുണ്ടായിരുന്നു. അയാൾ വെറുതെ കടലിലേക്ക് നോക്കിയപ്പോൾ സൂര്യകിരണങ്ങൾ തട്ടി അത് വെട്ടി തിളങ്ങാൻ തുടങ്ങി. അൽഭുതം. അതൊരു അമൂല്യമായ രത്നക്കല്ലായിരുന്നു. രാത്രി മുഴുവൻ താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നത് ഈ രത്നകല്ലുകളായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഇയാൾ മോഹാലസ്യപ്പെട്ടു വീഴുകയും ഹൃദയം തകർന്നു മരിക്കുകയും ചെയ്തു എന്നാണ് കഥ.

           ഈ കഥയിൽ നിധി തേടി നടന്ന വ്യക്തിയെ നമുക്ക് നമ്മോട് തന്നെ ഉപമിക്കാം. നഷ്ടപ്പെടുത്തിയ ഓരോ രത്നങ്ങളും നാം വെറുതെ കളയുന്ന സമയങ്ങളായും അല്ലെങ്കിൽ നാം തിരിച്ചറിയാതെ പോകുന്ന നമുക്ക് ലഭിച്ച ദൈവീക അനുഗ്രഹങ്ങളായും, അല്ലെങ്കിൽ ദൈവം വിജയിക്കാനായി നമുക്ക് നൽകുന്ന ഓരോ സാധ്യതകളായും കണക്കാക്കാം. ഇവയെല്ലാം നഷ്ടപ്പെടുത്തി അവസാനം മരണം മുന്നിൽ കാണുമ്പോൾ ആയിരിക്കും പൊതുവേ നമുക്ക് ബോധം വരികയുള്ളൂ. വിജയിക്കാനുള്ള സാധ്യതകൾ എപ്പോഴും കൂടെയുണ്ട്. പക്ഷേ, നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം.

#അലിഫ് അഹദ്

Tuesday, April 13, 2021

യഥാർത്ഥ ഗുരുവിനെയും തേടി - Sufi Motivational Story in Malayalam

ഒരിക്കൽ സൂഫീ മാർഗത്തെ കുറിച്ചും ഗുരുക്കന്മാരെ കുറിച്ചും കേട്ടറിഞ്ഞ, അല്ലെങ്കിൽ പുസ്തകങ്ങളിൽനിന്നും മാത്രം പഠിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ ഒരു സൂഫീ ഗുരുവിൻറെ ശിഷ്യത്വം സ്വീകരിച്ച് സൂഫി മാർഗ്ഗത്തിൽ പരിത്യാഗിയാവാൻ ആഗ്രഹിച്ചു. അങ്ങനെ സൂഫി ഗുരുവിനെയും തേടി യാത്രയായി.

      ഒരുപാട് യാത്ര ചെയ്തപ്പോൾ വഴിയരികിൽ ഒരു ദർവീശിനെ കണ്ടുമുട്ടി. അദ്ദേഹം ആ ദർവീശിനോട് ചോദിച്ചു, എനിക്കൊരു പൂർണ്ണരായ ഗുരുവിനെ സ്വീകരിക്കണം. അങ്ങയുടെ പരിചയത്തിൽ വല്ല ഗുരുക്കന്മാരും ഉണ്ടോ? ധ്യാനത്താൽ തീക്ഷ്ണമായ മിഴികൾ മെല്ലെ ഉയർന്നു. അയാളെ നോക്കിക്കൊണ്ട് ആ ദർവീശ് പറഞ്ഞു, ഒരിക്കൽ നിനക്ക് പൂർണനായ ഒരു ഗുരുവിനെ ലഭിക്കും. നീ ഇനിയും അന്വേഷിക്കണം. ഉൽഘടമായ ആഗ്രഹം നിനക്കുണ്ടാവണം. മാത്രമല്ല, നിൻറെ ആസക്തികളും ദേഹേച്ഛകളും നീ നിയന്ത്രിക്കണം. നീ അന്വേഷിക്കുക.

     അയാൾ ചോദിച്ചു, എൻറെ ഗുരുവിനെ തിരിച്ചറിയാൻ എന്തെങ്കിലും ലക്ഷണങ്ങൾ പറഞ്ഞുതരുമോ? സ ദർവീശ് പറഞ്ഞു: വെളുത്ത വസ്ത്രം ധരിച്ച് ഒരു പുഴക്കരയിൽ നിന്നെ കാത്തിരിക്കുന്നുണ്ടാകും. അദ്ദേഹത്തിൻറെ മുഖം പ്രകാശപൂരിതമായിരിക്കും. അദ്ദേഹത്തിൽ നിന്നും കസ്തൂരിയുടെ ഗന്ധം വമിക്കുന്നുണ്ടാകും.
       തന്റെ ഗുരുവിന്റെ അടയാളങ്ങൾ മനസ്സിലുറപ്പിച്ച് അയാൾ നടന്നു. ഗ്രാമഗ്രാമാന്തരങ്ങളും, നഗരങ്ങളും, കാടും, മലയും താണ്ടി അയാൾ നടന്നു. മരുഭൂമിയിലെ കൊടും ചൂടും, തീക്കാറ്റും അയാൾക്ക് ഒരു വിഷയമായിരുന്നില്ല. 
തൻറെ ചിന്തകൾ ഏകീകരിച്ച് മനഃ ശക്തിയോടെ അയാൾ സഞ്ചരിച്ചു. കാമക്രോധാദികൾക്ക് മുമ്പിലും അയാൾ പതറിയില്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കേണ്ടതുണ്ടെന്ന നിശ്ചയദാർഢ്യം അയാൾക്കുണ്ടായിരുന്നു. 

       തോറ്റു കൊടുക്കാത്ത മനസ്സുമായി നീണ്ട പത്ത് വർഷം ആയാൾ അലഞ്ഞുനടന്നു. അവസാനം അയാൾ ഒരു പുഴക്കരയിൽ എത്തി. അവിടെ ഒരു സൂഫി ഗുരുവിനെ പോലെ തോന്നിക്കുന്ന ഒരാൾ ഇയാളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രമാണദ്ദേഹം ധരിച്ചിരിക്കുന്നത്. മുഖം പ്രകാശപൂരിതമായിരുന്നു. കസ്തൂരി വെല്ലുന്ന സുഗന്ധം അദ്ദേഹത്തിൽനിന്നും അയാൾ അനുഭവിച്ചു. അയാൾ ഹർഷ പുളകിതനായി.
താൻ തൻറെ പ്രാണനാഥനായ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. അയാൾ അടുത്തേക്ക് താഴ്മയോടെ ചെന്നു. സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴിച്ചുകൊണ്ട് അയാൾ ഗുരുവിൻറെ മുഖത്തുനോക്കി. അയാൾക്ക് വിശ്വസിക്കാനായില്ല. അത്ഭുതത്തോടെ അയാൾ ചോദിച്ചു: പത്ത് വർഷങ്ങൾക്കു മുമ്പ് ഞാൻ വഴിയിൽ കണ്ട ആ ദർവീശ് അല്ലയോ നിങ്ങൾ? അതേ മോനേ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. അയാൾ ചോദിച്ചു, അന്ന് ഞാൻ നിങ്ങളെ കണ്ടപ്പോൾ ഈ വിശേഷണങ്ങളൊന്നും നിങ്ങളിൽ ഉണ്ടായിരുന്നില്ലല്ലോ! പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഉണ്ടായിരുന്നു മോനേ.. പക്ഷേ, അത് ദർശിക്കുവാനുള്ള കണ്ണുകൾ നിനക്ക് അന്നില്ലായിരുന്നു. പത്തുവർഷത്തെ യാത്ര നിൻറെ ആ കണ്ണുകൾ തുറപ്പിച്ചു. നിൻറെ ഹൃദയത്തിൻറെ കണ്ണുകൾ. താനറിയാതെ തന്നെ നേർവഴിക്ക് നയിച്ച തന്റെ പ്രണയഭാജനമായ ഗുരുവിൻറെ മുമ്പിൽ അയാൾ നമിച്ചു. പിന്നെ അവർ ഒന്നിച്ചു നടന്നു. ഒന്നായി നടന്നു. സംസാരസാഗരത്തിനും അപ്പുറത്തേക്ക്.


അലിഫ് അഹദ്

Monday, April 12, 2021

കച്ചവടക്കാരനായ സൂഫി - Sufi Motivational Story in Malayalam

      ഈജിപ്തിൽ ഒരു പ്രമുഖനായ വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ സൂഫി മാർഗ്ഗം സ്വീകരിക്കുകയും ഈ വാർത്ത കാട്ടുതീപോലെ പരക്കുകയും ചെയ്തു. പലർക്കും അത് വിശ്വസിക്കാനായില്ല. അദ്ദേഹം ഒരിക്കലും അങ്ങനെയാവാൻ വഴിയില്ല എന്നായിരുന്നു പലരും പറഞ്ഞത്.

       അങ്ങനെയിരിക്കെ ഈജിപ്തിൽ നിന്നും ഒരു കച്ചവട സംഘം ബാഗ്ദാദിലേക്ക് പുറപ്പെട്ടു. കച്ചവടസംഘം സൂഫിയായ വ്യക്തിയുടെ ഒരു സുഹൃത്തിനെ കാണുകയും അദ്ദേഹത്തോട് ആ വിവരം പറയുകയും ചെയ്തു. നിന്റെ പഴയകാല സുഹൃത്തായിരുന്ന ഇന്നാലിന്ന വ്യക്തി ഇന്നൊരു സൂഫിയാണ്. തന്റെ സുഹൃത്ത് സൂഫിയായ വിവരമറിഞ്ഞ് സന്തോഷിച്ച ബഗ്ദാദ് കാരൻ ഉടനെ തന്നെ ഈജിപ്തിലേക്ക് പുറപ്പെട്ടു. 


       ഒരുപാട് ദിവസത്തെ യാത്രക്കൊടുവിൽ ഈജിപ്തിലെത്തിയ അദ്ദേഹം തന്റെ സൂഫിയായ സുഹൃത്തിനെ അന്വേഷിച്ച് നടന്നു. അവസാനം താൻ പഴയകാലത്ത് കച്ചവടം ചെയ്തിരുന്ന അതേ കടയിൽ അതേ വേഷത്തിൽ അദ്ദേഹം നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ട ബാഗ്ദാദുകാരനായ വ്യക്തി ചോദിച്ചു, നീയൊരു സൂഫിയായി എന്ന് അറിഞ്ഞിട്ടാണല്ലോ ഞാൻ ഇത്രയും ദൂരം കഷ്ടപ്പെട്ട് വന്നത്. പക്ഷേ, എൻറെ യാത്രയെല്ലാം വെറുതെയായിപ്പോയല്ലോ.. കാരണം നിന്റെ വേഷത്തിലോ ഭാവത്തിലോ ഒന്നും എനിക്ക് സൂഫിസം കാണാൻ കഴിയുന്നില്ലല്ലോ.. ചോദ്യം കേട്ടുകൊണ്ട് ബാഗ്ദാദുകാരനായ തൻറെ സുഹൃത്തിൻറെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് വ്യാപാരിയായ സൂഫി
പറഞ്ഞു, എൻറെ സൂഫിസം എന്നെ ബാധിച്ചത് എൻറെ വേഷത്തെയോ ഭാവത്തെയോ അല്ല. മറിച്ച് എൻറെ ഹൃദയത്തെയാണ്. 
പണ്ട് എനിക്ക് എൻറെ കച്ചവടത്തിൽ വല്ല നഷ്ടവും സംഭവിക്കുകയാണെങ്കിൽ ഞാൻ വല്ലാതെ ദുഃഖിതനാവുമായിരുന്നു. ആരെങ്കിലും എൻറെ കടയിൽ വന്ന് കടം പറഞ്ഞ് വല്ല സാധനവും വാങ്ങി കൊണ്ടു പോയാൽ ഞാൻ പിറുപിറുക്കുമായിരുന്നു. എനിക്ക് ആരെങ്കിലും പണം തരാൻ ഉണ്ടെങ്കിൽ ഏതു മാർഗ്ഗത്തിലൂടെയും ഞാൻ അവൻറെ കയ്യിൽ നിന്നും ആ പണം തിരിച്ചു വാങ്ങുമായിരുന്നു. അവൻറെ അവസ്ഥ ഒരിക്കൽപോലും ഞാൻ അന്വേഷിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ അങ്ങനെയല്ല.
എന്റെ വ്യാപാരത്തിൽ
നഷ്ടം സംഭവിക്കുകയോ, ആരെങ്കിലും കടം വാങ്ങുകയോ ചെയ്താലും അതൊന്നും എന്റെ സ്വസ്ഥതയെ ബാധിക്കുന്ന വിഷയമല്ല. കാരണം ഞാനിന്ന് ഒരാളുമായി പ്രണയത്തിലാണ്. എൻറെ പ്രണയഭാജനം എനിക്ക് വിധിച്ചത് മാത്രമേ എനിക്ക് സംഭവിക്കുകയുള്ളൂ എന്നും, എൻറെ പ്രണയഭാജനം എനിക്ക് നന്മയല്ലാതെ ഒന്നും വിധിക്കില്ല എന്നും എനിക്ക് ഉറപ്പാണ്.
 ഏത് സമയത്തും അവൻറെ നാടകങ്ങളെ, അവൻറെ പ്രവർത്തനങ്ങളെ വീക്ഷിച്ചുകൊണ്ട് പുഞ്ചിരി തൂകി ജീവിക്കാൻ എൻറെ ഉള്ളിലുള്ള സൂഫിസം എന്നെ പഠിപ്പിച്ചു. അതുകൊണ്ട് എൻറെ ഹൃദയത്തെയാണ് എൻറെ സൂഫിസം പരിവർത്തനപ്പെടുത്തിയത്. അല്ലാതെ എൻറെ വേഷത്തെയോ എൻറെ രൂപയോ എൻറെ ജോലിയെയോ അല്ല.

       സൂഫീ ഗുരുക്കന്മാരുടെ ഗുരുവര്യരായ പ്രവാചകർ (സ) പറഞ്ഞു: ദൈവം നിങ്ങളുടെ വേഷത്തിലേക്കോ നിങ്ങളുടെ രൂപത്തിലേക്കോ നോക്കുന്നില്ല. അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...